ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയെ തകർത്ത് ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തിൽ 130 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.
ഇന്ത്യ എ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 67 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡൈലൻ ലെയ്ചറിന് മാത്രമാണ് നബീയൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ജാൻ ഫ്രൈ ലിൻക്ക് 12 റൺസ് എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യ എയ്ക്ക് വേണ്ടി മായങ്ക് യാദവ്,ഗുർജാപ്നീത് സിംഗ്, അശോക് ശർമ, വിപ്രാജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആയുഷ് ബദോനിയും രവി ബിഷ്ണോയ്യും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.
നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.